31/10/25
ദോഹ ∙ വികസനത്തോടൊപ്പം ക്ഷേമത്തിനും മുൻതൂക്കം നൽകിയതാണ് കഴിഞ്ഞ 9 വർഷത്തെ ഭരണ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 600 രൂപ മാത്രമായിരുന്ന ക്ഷേമ പെൻഷൻ 18 മാസം കുടിശികയായിരിക്കുമ്പോഴാണ് 2016ൽ തന്റെ സർക്കാർ അധികാരമേറ്റത്. കുടിശിക മുഴുവൻ കൊടുത്തു തീർക്കലായിരുന്നു മന്ത്രിസഭയുടെ ആദ്യ അജൻഡ. പിന്നീട് അതു വർധിപ്പിക്കാൻ തീരുമാനിച്ചു. 1600 രൂപവരെയായി. വീണ്ടും വർധിപ്പിച്ച് 2000 രൂപയാക്കി. കേരളം അതിദാരിദ്രരില്ലാത്ത സംസ്ഥാനമായതിൽ ക്ഷേമ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദോഹയിൽ സംഘടിപ്പിച്ച മലയാളോൽസവം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.